Deuteronomy 32

1ആകാശമേ, ചെവിതരിക; ഞാൻ സംസാരിക്കും;

ഭൂമി എന്റെ വായിൻ വാക്കുകളെ കേൾക്കട്ടെ.
2മഴപോലെ എന്റെ ഉപദേശം പൊഴിയും;
എന്റെ വചനം മഞ്ഞുപോലെയും ഇളമ്പുല്ലിന്മേൽ പൊടിമഴപോലെയും സസ്യത്തിന്മേൽ മാരിപോലെയും ചൊരിയും.
3ഞാൻ യഹോവയുടെ നാമം ഘോഷിക്കും; നമ്മുടെ ദൈവത്തിന്നു മഹത്വം കൊടുപ്പിൻ.
4അവൻ പാറ; അവന്റെ പ്രവൃത്തി അത്യുത്തമം.
അവന്റെ വഴികൾ ഒക്കെയും ന്യായം; അവൻ വിശ്വസ്തതയുള്ള ദൈവം, വ്യാജമില്ലാത്തവൻ;
നീതിയും നേരുമുള്ളവൻ തന്നേ.
5അവർ അവനോടു വഷളത്വം കാണിച്ചു: അവർ അവന്റെ മക്കളല്ല, സ്വയകളങ്കമത്രേ;
വക്രതയും കോട്ടവുമുള്ള തലമുറ.
6ഭോഷത്വവും അജ്ഞാനവുമുള്ള ജനമേ, ഇങ്ങനെയോ നിങ്ങൾ യഹോവെക്കു പകരം കൊടുക്കുന്നതു?
അവനല്ലോ നിന്റെ പിതാവു, നിന്റെ ഉടയവൻ.
അവനല്ലോ നിന്നെ സൃഷ്ടിക്കയും രക്ഷിക്കയും ചെയ്തവൻ.
7പൂൎവ്വദിവസങ്ങളെ ഓൎക്കുക: മുന്തലമുറകളുടെ സംവത്സരങ്ങളെ ചിന്തിക്ക;
നിന്റെ പിതാവിനോടു ചോദിക്ക, അവൻ അറിയിച്ചുതരും;
നിന്റെ വൃദ്ധന്മാരോടു ചോദിക്ക, അവർ പറഞ്ഞുതരും.
8മഹോന്നതൻ ജാതികൾക്കു അവകാശം വിഭാഗിക്കയും
മനുഷ്യപുത്രന്മാരെ വേർപിരിക്കയും ചെയ്തപ്പോൾ
അവൻ യിസ്രായേൽമക്കളുടെ എണ്ണത്തിന്നു തക്കവണ്ണം
ജാതികളുടെ അതൃത്തികളെ നിശ്ചയിച്ചു.
9യഹോവയുടെ അംശം അവന്റെ ജനവും യാക്കോബ് അവന്റെ അവകാശവും ആകുന്നു.
10താൻ അവനെ മരുഭൂമിയിലും ഓളി കേൾക്കുന്ന ശൂന്യപ്രദേശത്തിലും കണ്ടു.
അവനെ ചുറ്റി പരിപാലിച്ചു കണ്മണിപോലെ അവനെ സൂക്ഷിച്ചു.
11കഴുകൻ തന്റെ കൂടു അനക്കി
കുഞ്ഞുങ്ങൾക്കു മീതെ പറക്കുമ്പോലെ
താൻ ചിറകു വിരിച്ചു അവനെ എടുത്തു തന്റെ ചിറകിന്മേൽ അവനെ വഹിച്ചു.
12യഹോവ തനിയേ അവനെ നടത്തി; അവനോടുകൂടെ അന്യദൈവം ഉണ്ടായിരുന്നില്ല.
13അവൻ ഭൂമിയുടെ ഉന്നതങ്ങളിൽ അവനെ വാഹനമേറ്റി;
നിലത്തെ അനുഭവംകൊണ്ടു അവൻ ഉപജീവിച്ചു.
അവനെ പാറയിൽനിന്നു തേനും തീക്കല്ലിൽനിന്നു എണ്ണയും കുടിപ്പിച്ചു.
14പശുക്കളുടെ വെണ്ണയെയും ആടുകളുടെ പാലിനെയും
ആട്ടിൻകുട്ടികളുടെ മേദസ്സിനെയും ബാശാനിലെ ആട്ടുകൊറ്റന്മാരെയും കോലാടുകളെയും
കോതമ്പിൻ കാമ്പിനെയും അവന്നു കൊടുത്തു;
നീ ദ്രാക്ഷാരക്തമായ വീഞ്ഞു കുടിച്ചു.
15യെശൂരൂനോ പുഷ്ടിവെച്ചു ഉതെച്ചു; നീ പുഷ്ടിവെച്ചു കനത്തു തടിച്ചിരിക്കുന്നു.
തന്നെ ഉണ്ടാക്കിയ ദൈവത്തെ അവൻ ത്യജിച്ചു
തന്റെ രക്ഷയുടെ പാറയെ നിരസിച്ചു.
16അവർ അന്യദൈവങ്ങളാൽ അവനെ ക്രുദ്ധിപ്പിച്ചു,
മ്ലേച്ഛതകളാൽ അവനെ കോപിപ്പിച്ചു.
17അവർ ദുൎഭൂതങ്ങൾക്കു, ദൈവമല്ലാത്തവെക്കു, തങ്ങൾ അറിയാത്ത ദേവന്മാൎക്കു ബലികഴിച്ചു;
അവരുടെ പിതാക്കന്മാർ അവയെ ഭജിച്ചിട്ടില്ല,
അവ നൂതനമായി ഉത്ഭവിച്ച നവീനമൂൎത്തികൾ അത്രേ.
18നിന്നെ ജനിപ്പിച്ച പാറയെ നീ വിസ്മരിച്ചു
നിന്നെ ഉല്പാദിപ്പിച്ച ദൈവത്തെ മറന്നു കളഞ്ഞു.
19യഹോവ കണ്ടു അവരെ തള്ളിക്കളഞ്ഞു; തന്റെ പുത്രീപുത്രന്മാരോടുള്ള നീരസത്താൽ തന്നേ.
20അവൻ അരുളിച്ചെയ്തതു: ഞാൻ എന്റെ മുഖം അവൎക്കു മറെക്കും;
അവരുടെ അന്തം എന്തു എന്നു ഞാൻ നോക്കും.
അവർ വക്രതയുള്ള തലമുറ, നേരില്ലാത്ത മക്കൾ.
21ദൈവമല്ലാത്തതിനെക്കൊണ്ടു എനിക്കു എരിവുവരുത്തി,
മിത്ഥ്യാമൂൎത്തികളാൽ എന്നെ മുഷിപ്പിച്ചു.
ഞാനും ജനമല്ലാത്തവരെക്കൊണ്ടു അവൎക്കു എരിവുവരുത്തും;
മൂഢജാതിയെക്കൊണ്ടു അവരെ മുഷിപ്പിക്കും
22എന്റെ കോപത്താൽ തീ ജ്വലിച്ചു പാതാളത്തിന്റെ ആഴത്തോളം കത്തും; ഭൂമിയെയും അതിന്റെ അനുഭവത്തെയും ദഹിപ്പിച്ചു
പൎവ്വതങ്ങളുടെ അടിസ്ഥാനങ്ങളെ കരിച്ചുകളയും.
23ഞാൻ അനൎത്ഥങ്ങൾ അവരുടെമേൽ കുന്നിക്കും;
എന്റെ അസ്ത്രങ്ങൾ അവരുടെ നേരെ ചെലവിടും.
24അവർ വിശപ്പുകൊണ്ടു ക്ഷയിക്കും; ഉഷ്ണരോഗത്തിന്നും വിഷവ്യാധിക്കും ഇരയാകും.
മൃഗങ്ങളുടെ പല്ലും പന്നഗങ്ങളുടെ വിഷവും
ഞാൻ അവരുടെ ഇടയിൽ അയക്കും.
25വീഥികളിൽ വാളും അറകളിൽ ഭീതിയും യുവാവിനെയും യുവതിയെയും ശിശുവിനെയും നരച്ചവനെയും സംഹരിക്കും.
26ഞങ്ങളുടെ കൈ ജയംകൊണ്ടു; യഹോവയല്ല ഇതൊക്കെയും ചെയ്തതു എന്നു അവരുടെ വൈരികൾ തെറ്റായി വിചാരിക്കയും
ശത്രു എനിക്കു ക്രോധം വരുത്തുകയും ചെയ്യും
എന്നു ഞാൻ ശങ്കിച്ചിരുന്നില്ലെങ്കിൽ,
27ഞാൻ അവരെ ഊതിക്കളഞ്ഞു, മനുഷ്യരിൽനിന്നു അവരുടെ ഓൎമ്മ ഇല്ലാതാക്കുമായിരുന്നു.
28അവർ ആലോചനയില്ലാത്ത ജാതി; അവൎക്കു വിവേകബുദ്ധിയില്ല.
29ഹാ, അവർ ജ്ഞാനികളായി ഇതു ഗ്രഹിച്ചു തങ്ങളുടെ ഭവിഷ്യം ചിന്തിച്ചെങ്കിൽ കൊള്ളായിരുന്നു.
30അവരുടെ പാറ അവരെ വിറ്റുകളകയും
യഹോവ അവരെ ഏല്പിച്ചുകൊടുക്കയും ചെയ്തിട്ടല്ലാതെ
ഒരുവൻ ആയിരംപേരെ പിന്തുടരുന്നതും
ഇരുവർ പതിനായിരംപേരെ ഓടിക്കുന്നതുമെങ്ങനെ?
31അവരുടെ പാറ നമ്മുടെ പാറപോലെയല്ല, അതിന്നു നമ്മുടെ ശത്രുക്കൾ തന്നേ സാക്ഷികൾ.
32അവരുടെ മുന്തിരിവള്ളി സൊദോംവള്ളിയിൽനിന്നും
ഗൊമോരനിലങ്ങളിൽനിന്നും ഉള്ളതു;
അവരുടെ മുന്തിരിപ്പഴം നഞ്ചും
മുന്തിരിക്കുല കൈപ്പുമാകുന്നു;
33അവരുടെ വീഞ്ഞു മഹാസൎപ്പത്തിൻ വിഷവും
മൂൎഖന്റെ കാളകൂടവും ആകുന്നു.
34ഇതു എന്റെ അടുക്കൽ സംഗ്രഹിച്ചും എൻഭണ്ഡാരത്തിൽ മുദ്രയിട്ടും ഇരിക്കുന്നില്ലയോ?
35അവരുടെ കാൽ വഴുതുങ്കാലത്തേക്കു പ്രതികാരവും പ്രതിഫലവും എന്റെ പക്കൽ ഉണ്ടു;
അവരുടെ അനൎത്ഥദിവസം അടുത്തിരിക്കുന്നു;
അവൎക്കു ഭവിപ്പാനുള്ളതു ബദ്ധപ്പെടുന്നു.
36യഹോവ തന്റെ ജനത്തെ ന്യായം വിധിക്കും;
അവരുടെ ബലം ക്ഷയിച്ചുപോയി;
ബദ്ധനും സ്വതന്ത്രനും ഇല്ലാതെയായി കണ്ടിട്ടു
അവൻ സ്വദാസന്മാരെക്കുറിച്ചു അനുതപിക്കും.
37അവരുടെ ബലികളുടെ മേദസ്സു തിന്നുകയും
പാനീയബലിയുടെ വീഞ്ഞു കുടിക്കയും ചെയ്ത ദേവന്മാരും
അവർ ആശ്രയിച്ച പാറയും എവിടെ?
38അവർ എഴുന്നേറ്റു നിങ്ങളെ സഹായിച്ചു നിങ്ങൾക്കു ശരണമായിരിക്കട്ടെ എന്നു അവൻ അരുളിച്ചെയ്യും.
39ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല
എന്നു ഇപ്പോൾ കണ്ടുകൊൾവിൻ.
ഞാൻ കൊല്ലുന്നു; ഞാൻ ജീവിപ്പിക്കുന്നു; ഞാൻ തകൎക്കുന്നു; ഞാൻ സൌഖ്യമാക്കുന്നു; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ഇല്ല.
40ഞാൻ ആകാശത്തേക്കു കൈ ഉയൎത്തി സത്യം ചെയ്യുന്നതു:
നിത്യനായിരിക്കുന്ന എന്നാണ--
41എന്റെ മിന്നലാം വാൾ ഞാൻ മൂൎച്ചയാക്കി
എൻ കൈ ന്യായവിധി തുടങ്ങുമ്പോൾ, ഞാൻ ശത്രുക്കളിൽ പ്രതികാരം നടത്തും; എന്നെ ദ്വേഷിക്കുന്നവൎക്കു പകരം വീട്ടും.
42ഹതന്മാരുടെയും ബദ്ധന്മാരുടെയും രക്തത്താലും,
ശത്രുനായകന്മാരുടെ ശിരസ്സിൽനിന്നു ഒലിക്കുന്നതിനാലും
ഞാൻ എന്റെ അസ്ത്രങ്ങളെ ലഹരിപ്പിക്കും എന്റെ വാൾ മാംസം തിന്നുകയും ചെയ്യും.
43ജാതികളേ, അവന്റെ ജനത്തോടുകൂടെ ഉല്ലസിപ്പിൻ;
അവൻ സ്വദാസന്മാരുടെ രക്തത്തിന്നു പ്രതികാരം ചെയ്യും;
തന്റെ ശത്രുക്കളോടു അവൻ പകരം വീട്ടും;
തന്റെ ദേശത്തിന്നും ജനത്തിന്നും പാപ പരിഹാരം വരുത്തും.

44അനന്തരം മോശെയും നൂന്റെ മകനായ യോശുവയും വന്നു ഈ പാട്ടിന്റെ വചനങ്ങൾ ഒക്കെയും ജനത്തെ ചൊല്ലിക്കേൾപ്പിച്ചു. 45മോശെ ഈ സകലവചനങ്ങളും എല്ലായിസ്രായേലിനോടും സംസാരിച്ചുതീൎന്നപ്പോൾ അവൻ അവരോടു പറഞ്ഞതു: 46ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ ഒക്കെയും പ്രമാണിച്ചു നടക്കേണ്ടതിന്നു നിങ്ങൾ നിങ്ങളുടെ മക്കളോടു കല്പിപ്പാന്തക്കവണ്ണം ഞാൻ ഇന്നു നിങ്ങൾക്കു സാക്ഷീകരിക്കുന്ന സകലവചനങ്ങളും മനസ്സിൽ വെച്ചുകൊൾവിൻ. 47ഇതു നിങ്ങൾക്കു വ്യൎത്ഥകാൎയ്യമല്ല, നിങ്ങളുടെ ജീവൻതന്നേ ആകുന്നു; നിങ്ങൾ കൈവശമാക്കേണ്ടതിന്നു യോൎദ്ദാൻ കടന്നു ചെല്ലുന്ന ദേശത്തു നിങ്ങൾക്കു ഇതിനാൽ ദീൎഘായുസ്സുണ്ടാകും.

48അന്നു തന്നേ യഹോവ മോശെയോടു അരുളിച്ചെയ്തതു: 49നീ യെരീഹോവിന്നെതിരെ മോവാബ്ദേശത്തുള്ള ഈ അബാരീംപൎവ്വതത്തിൽ നെബോമലമുകളിൽ കയറി ഞാൻ യിസ്രായേൽമക്കൾക്കു അവകാശമായി കൊടുക്കുന്ന കനാൻദേശത്തെ നോക്കി കാൺക. 50നിന്റെ സഹോദരനായ അഹരോൻ ഹോർ പൎവ്വതത്തിൽവെച്ചു മരിച്ചു തന്റെ ജനത്തോടു ചേൎന്നതുപോലെ നീ കയറുന്ന പൎവ്വതത്തിൽവെച്ചു നീയും മരിച്ചു നിന്റെ ജനത്തോടു ചേരും. 51നിങ്ങൾ സീൻമരുഭൂമിയിൽ കാദേശിലെ കലഹജലത്തിങ്കൽ യിസ്രായേൽമക്കളുടെ മദ്ധ്യേവെച്ചു എന്നോടു അകൃത്യം ചെയ്കകൊണ്ടും യിസ്രായേൽമക്കളുടെ മദ്ധ്യേവെച്ചു എന്നെ ശുദ്ധീകരിക്കായ്കകൊണ്ടുംതന്നേ. 52നീ ദേശത്തെ നിന്റെ മുമ്പിൽ കാണും; എങ്കിലും ഞാൻ യിസ്രായേൽമക്കൾക്കു കൊടുക്കുന്ന ദേശത്തു നീ കടക്കയില്ല.

Copyright information for Mal1910